Sunday, February 22, 2009

തിരുശേഷിപ്പുകൾ

പാട്ടുകളെ പ്രേമിച്ചു
കൌമാരം പോയി,
തീക്കാറ്റേറ്റു യൌവനവും.
മുപ്പതിൽ
നടുക്കൂടെക്കേറിവന്നവൾ
കരളിൽ കല്ലെടുത്തിട്ടു.
മുറിഞ്ഞ കൺകോണിലൂടെ-
യുള്ളീൽ കുടിവച്ചു.
ഉരുവമ്പോലെ ഉയിരും
നിനക്കെന്നവൻ.
കനം വച്ച കാലം
കൈവച്ചു തലയിൽ
അവളാഴ്ത്തി കുളത്തിൽ
‘പ്രൈസ് ദ ലോഡ്’
നാലഞ്ചു കുമിളകൾ
പുറത്തേക്കു പൊട്ടി.
ശ്വസിച്ച സ്വാതന്ത്ര്യം പുറപ്പെട്ടുപോയി
കാക്കകൾ കരഞ്ഞു
യുറേക്കാ.... യുറേക്കാ....
ഇരിക്കില്ല രണ്ടുമൊരുമിച്ചൊരുനാളും.
അത്തർ തളിച്ച്
വലം കൈയിലെടുത്തവൾ
നാടുകാട്ടി വരവേ
ഏവരും പറഞ്ഞു.
ദൈവത്തിനു സ്തുതി
അഴുകാതിരിപ്പതു മഹത്വം.

Monday, February 16, 2009

വിപ്ലവം വരുംന്നേരം

വിപ്ലവം വരുംന്നേരം

നമ്മളിൽ ചിലരെ

ടി.വിക്കാർ പിടിച്ചുകൊണ്ട് പോകും

ചിക്കൺ കടിച്ചുകൊണ്ടോ

ബിയർമുത്തിക്കൊണ്ടോയിരിക്കയായിരിക്കും

നാം

കൊമേർഷ്യൽ ബ്രേക്കിനു

ഇരുപുറവും

നാം വീരഗാഥകൾ

വരഞ്ഞിടും.

അപ്പോഴും

തെരുവിൽ

ശവങ്ങൾ കൂട്ടിയിട്ട്

തീയിടാൻ തുടങ്ങിയിട്ടുണ്ടാവില്ല.

Wednesday, February 4, 2009

വിളവെടുപ്പ്

സ്നേഹം
വിതച്ചിട്ട് കാത്തിരിക്കുന്ന

ഒരു കുട്ടനാടൻ കർഷകനാണ്.

കുതിയിൽ കുരുക്കിട്ടുപിടിക്കുന്ന

നായാട്ടുകാരനല്ല.

സുരക്ഷിത നിക്ഷേപങ്ങളിൽ

അടയിരിക്കുന്ന

സൂക്ഷിപ്പുകാരനല്ല.

സ്നേഹം

ദുരന്തങ്ങളെ

മണ്ണിലേക്ക് ചവിട്ടിക്കുഴക്കുന്ന

കാലിന്റെ കിരുകിരുപ്പാണ്.

കണ്ടങ്ങളിലേയ്ക് ചാലുവയ്ക്കാതെ
നിരന്തരമായി
തേവുന്നവന്റെ
ജീവൻ ഒഴുക്കുവയ്ക്കുന്ന

വേലിയിറക്കമാണ്.

ഭൂമിയോളം പോന്ന കാത്തിരുപ്പുകൾ

അനന്തതകളിൽ അലയ്ക്കുന്ന പ്രർത്ഥനകൾ..

സ്നേഹം

വിതച്ചിട്ട് കാത്തിരിക്കുന്ന

ഒരു കുട്ടനാടൻ കർഷകനാണ്.

ചാഴിയും മുഞ്ഞയും

കാറ്റും കടലും

കായലും കൊണ്ടുപോയതിന്റെ ശിഷ്ടം

കൊയ്തിനു ആളുകിട്ടാതെ

മഴക്കോള് നോക്കിയിരിക്കുന്ന

കുട്ടനാടൻ കർഷകൻ

നനഞ്ഞ കതിരിൽ

പുതിയ ചിനപൊട്ടുന്നത് നോക്കി

നോവിനെ കൌതുകത്തിലേക്കു

വിവർത്തനം ചെയ്യുന്ന

കുട്ടനാടൻ കർഷകൻ

(ചിത്രത്തിനു ഫ്ലിക്കറിനോട് കടപ്പാട്)