Tuesday, January 20, 2009

അബ്ദുള്ളക്കുട്ടിമാരുണ്ടാകുന്നത്

കേരളം കഴിഞ്ഞ രണ്ടു ആഴ്ച്ചയായി സജീവമായി ചർച്ചചെയ്യുന്ന വിഷയമാണു അബ്ദുള്ളകുട്ടിയും ഗുജറാത്ത് വികസനവും. പാർടിയിൽ നിന്നും സസ്പെന്റ് ചെയ്യുന്നതുവരെയെത്തി കുട്ടിക്കു കാര്യങ്ങൾ. ദുബായ് സന്ദർശനവേളയിൽ വികസനത്തെ കുറിച്ചു ഉറക്കെ ചിന്തിച്ചുകൊണ്ട് അദ്ദേഹം പത്രക്കാരോട് പറഞ്ഞ ചില കാര്യങ്ങളാണു ഇത്തരമൊരു സാഹചര്യത്തിലേക്കു കൊണ്ടെത്തിച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കു വികസനത്തിന്റെ കാര്യത്തിൽ 100% മാർക്കു നൽകാമെന്നും ഇടതുപക്ഷഗവണ്മെന്റുകൾ കൂടി മോഡിയെ മാതൃകയാക്കണമെന്നും അദ്ദേഹം ദുബായിൽ വാർത്താലേഖകരോട് പറഞ്ഞു. വാർത്തവന്നു മണിക്കുറുകൾക്കകം അനുക്കൂലിച്ചും അതിലേറെ പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. വിവിധ മീഡിയാ പുറങ്ങൾ ഇതിൽ പൂണ്ട് വിളയാടി. കൂടുതൽ വിശദീകരണങ്ങൾക്ക് വേണ്ടി അബ്ദുള്ള കുട്ടിയോടുതന്നെ വീണ്ടും വീണ്ടും തിരക്കി. അപ്പോഴാണു നാം ഒരു കാര്യം മനസ്സിലാക്കിയത് അബ്ദുള്ളകുട്ടിക്കു ഒന്നും അറിയില്ല. ഒരു ഇടതുപക്ഷ വികസന പരിപ്രേക്ഷ്യമെന്ത്? നാടിനെയും നാട്ടാരെയും കുറിച്ചു കമ്മ്യൂണിസ്റ്റ്കാരനുണ്ടായിരിക്കേണ്ട കാഴ്ചപ്പാട് എന്തായിരിക്കണം ഇതൊന്നും കുട്ടിക്കു അറിയില്ല. വികസനത്തെ കുറിച്ചു വേറിട്ട ഒരു കാഴ്ച്ചപ്പാട് കമ്മ്യുണിസ്റ്റ്കാരനില്ലങ്കിൽ മോഡിയെ കണ്ടു പഠിക്കേണ്ടതുണ്ടോ ബുഷിനെ കണ്ടു പഠിച്ചാൽ പോരെ? ഇതൊന്നും കുട്ടി ആലോചിചില്ല. പേരു പോലെ അദ്ദേഹം തീരെ കുട്ടിയാണെന്നു തെളിയിച്ചു. ഗുജറാത്ത് സന്ദർശിച്ചവേളയിൽ ഗവണ്മെന്റ് ഹൈലൈറ്റ് ചെയ്യുന്ന ഒന്നു രണ്ട് ഇൻഡ്ട്രിയൽ ഏരിയാ കാണുകയും ഗൈഡിന്റെ വിശദീകരണം കേൾക്കുകയും ചെയ്തപ്പോൾ കുട്ടി ആകെ ഇളകിപ്പോയി. നാടിന്റെ നല്ല ഭാവിയെ കുറിച്ചു ചിന്തിച്ചു ആധികേറിയ കുട്ടി മോഡിയെ കണ്ട് പഠിക്കണമെന്നു പറഞ്ഞു പോയി.

ഇന്ത്യ സ്വതന്ത്രയാകുന്നതിനു വളരെ മുമ്പ് തന്നെ ഇതര ഇന്ത്യൻ നഗരങ്ങളെ അപേക്ഷിച്ചു അഹമ്മദാബാദും മറ്റ് ഗുജറാത്ത് പട്ടണങ്ങളും വ്യവസായവൽകൃതങ്ങളായിരുന്നു. ടെൿസ്റ്റയിൽ മേഖലയിലുംഇലക്ക്ട്രികൽ എഞ്ചിനേറിംഗ് രംഗത്തുമുണ്ടായ വ്യവസായ വികസനം പട്ടണങ്ങളെ വളരെമുമ്പേ അടിസ്ഥാന വികസനമുള്ളതാക്കി. ഗ്രമങ്ങളിലാക്കട്ടെ കൃഷി നല്ലനിലയിൽ പരിപോഷിച്ചിരുന്നു. ഹരിത- ധവള വിപ്ലവങ്ങളുണ്ടായപ്പോൾ അതിന്റെ ഗുണഭലങ്ങൾ ഏറ്റവും അനുഭവിച്ച സംസ്ഥാനമായിരുന്നു ഗുജറാത്ത്. രംഗങ്ങളിലെല്ലാം വലിയ വളർച്ചാനിരക്കു ഗുജറാത്ത് മുമ്പേതന്നെ രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല വ്യാപാരരംഗത്ത് അടിസ്ഥാനപരമായി താല്പര്യമുള്ള ഒരു വിഭാഗം ജനത അവിടെയുണ്ടായിരുന്നു. ലോകത്തിന്റെ വിവിധമേഖലകളിലേക്കു കുടിയേറിയ ഇവർ ഇവിടങ്ങളിൽ എല്ലാം തന്നെ വമ്പിച്ച ബിസ്സിനസ്സുകാരായി. സ്വർണ്ണ വ്യാപാരത്തിൽ, തുണിവ്യാപാരത്തിൽ എന്തിനേറെ പണം പലിശക്കു നൽകുന്നതിൽ പോലും ഇവർ നേടിയ വിജയം അസൂയാവഹമാണ്. ലോകത്തിൽ ജുതൻമാരുടെ ബിസ്സിനസ്സ് തന്ത്രങ്ങളോട് സാമ്യപ്പെടുത്താവുന്നതാണു വിഭാഗത്തിന്റെ കച്ചവടമിടുക്ക്. അങ്ങനെ ജി.ഡിപിയിൽ എന്നും ദേശീയ ശരാശരിക്കു മുകളിൽ നിന്ന ഒരു സംസ്ഥാനമായിരുന്നു ഗുജറാത്ത്. അവിടെ സംഘപരിവാർ നേതാവായ നരേന്ദ്രമോഡി അധികാരത്തിൽ വന്നശേഷം എന്ത് അത്ഭുതമാണു സംഭവിച്ചത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തീവ്രഹിന്ദു വികാരവും മുസ്ലിം വികാരവും ആളികത്തിക്കുകയായിരുന്നു മോഡി ആദ്യം ചെയതത്. അതിനു ഗവണ്മെന്റു സംവിധാനങ്ങളും പോലീസ്സുമെല്ലാം മിഷണറിയായി മോഡി ഉപയോഗിച്ചു. മുസ്ലിം വംശഹത്യയുടെ അജണ്ടനടപ്പിലാക്കുന്നതിലൂടെ മുസ്ലിങ്ങളെ മാത്രമല്ല തനിക്കു എതിരായി ശബ്ദിക്കുന്ന എല്ലാശബ്ദങ്ങളെയും നിശബ്ദമാക്കുന്ന ഫാസിസ്റ്റ് രീതിയാണു മോഡി അവലംബിച്ചത്. മുസ്ലിംങ്ങൾ ഗുജറത്തി വ്യാപാരരംഗത്തും വ്യവസായ രംഗത്തും കാര്യമായ ചുവടുറപ്പിച്ചിരുന്നു. ഈ സമ്പത്തിനെ കൊള്ളയടിക്കുകയും വ്യാപാരത്തിലും വ്യവസായത്തിലും അവർക്കുള്ള സുരക്ഷിതത്വം ഇല്ലാതാക്കുകയും ചെയ്യുകയായിരുന്നു ഗോധ്രാകലാപത്തെ തുടർന്ന് അവിടെ നടന്നത്.അതിൽ മോഡി വിജയിക്കുകതന്നെ ചെയ്തു. ജനതയെ വാൾ മുനതുമ്പിൽ നിർത്തിയിട്ടാണു മോഡി സ്പെഷ്യൽ സോണുകൾക്കും മറ്റ് പദ്ധതികൾക്കും ഭൂമിയേറ്റെടുത്തതും കുടി ഒഴിപ്പിക്കൽ നടത്തിയതും. ഇപ്പോൾ ലോകത്ത് വമ്പിച്ച തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് വളർച്ചയുടെ ഭ്രാന്തൻ ഘട്ടത്തിൽ വമ്പിച്ച അടിസ്ഥാന സൌകര്യങ്ങൾ ഉണ്ടാക്കാൻ മോഡിക്കു കഴിഞ്ഞു. അതിന്റെ തുടർ വികസനങ്ങൾ എങ്ങോട്ടായിരിക്കും എന്നു ഇന്നത്തെ മാന്ദ്യത്തിന്റെ തുടക്കത്തിൽ നിന്നു പറയാനാകില്ല. ഏതായാലും ഇന്നു ആഘോഷിക്കുന്നതു പോലെ അത്ര ശോഭനമായിരിക്കില്ലയെന്നു തീർച്ച.മോഡിക്കു മുമ്പേനടന്നവർകുന്ന പാഠം അതാണ്.

ഇന്ത്യയിൽ സംസ്ഥാനങ്ങളിൽ ആഗോളവൽകരണ വികസനഗാഥ ആദ്യം പാടിക്കേട്ടത് ചന്ദ്രബാബു നായിഡുവിലൂടെയാണ്. ആന്ധ്രാപ്രദേശിലെ കരിമ്പ് കൃഷിക്കാരുടെയും നെൽകൃഷിക്കരുടെയും ആത്മഹത്യാകഥകളും അതിനോടൊപ്പം പുറത്തുവന്നിരുന്നു. കൃഷിയെ നാമാവശേഷമാക്കികൊണ്ട് നടത്തിയ ടി വിപ്ലവും സൈബർ കോട്ടകളും ആണു ഇപ്പോൾ കയ്യാല പുറത്തെ തേങ്ങപോലെ അപ്പുറത്തോ ഇപ്പുറത്തോ എന്ന നിലയിൽ ഇരിക്കുന്നത്. അതിൽ ഏറ്റവും വലിയ നേട്ടമായി ആഘോഷിച്ച കമ്പനിയായിരുന്നു ഇപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നു കിടക്കുന്ന സത്യം. തുടർന്നു ഇടതു ഗവണ്മെന്റുകളും വികസനമെന്ന ഉടുത്തൊരുങ്ങലിൽ ഭ്രമിച്ചു പോയി. പശ്ചിമ ബംഗാൾ ഇതിനായി വച്ച കാലിൽ ആദ്യമേ മുള്ളുകൊണ്ടു. പതിന്റാണ്ടുകളായി പാർട്ടിയുടെ കൂടെ നിന്നിരുന്ന കർഷകരും അടിസ്ഥാന വിഭാഗങ്ങളും നഷ്ടമായിതുടങ്ങി. കേരളത്തിലും റിയൽ എസ്റ്റേറ്റ് വികസനത്തിനും സെസ്സ് പോലുള്ള ഗവണ്മെന്റു രഹിത ഇടങ്ങൾക്കും വേണ്ടി വാദിക്കുന്ന ഇടതു വികസന പരിപ്രേക്ഷ്യം മാർക്സിസ്റ്റുകൾ വിളമ്പരം ചെയ്തു. ഭവനരഹിതരുടെയും പീഡിതരുടെയും പ്രശ്നങ്ങൾ പുതിയ വിപ്ലവത്തിന്റെ ടേംസ് ഓഫ് റഫറൻസിൽ തീരെ ഇല്ലാതായി. ആഗോളവൽകരണകാലത്തെ മാർക്സിയൻ കോർപ്പറേറ്റുകളാലും അവരുടെ തോഴന്മാരായ കുബേരകുമാരന്മാരാലും ബ്രോക്കറന്മാരാലൂം ഹരിതഭൂമി ചുവന്നു തുടുത്തു. അതിന്റെ ഇളം തലമുറയിൽ‌പ്പെട്ട ഒരു എം പിയ്ക്ക് പറശ്ശനികടവിലെ അമ്മ്യുസ് മെന്റ് പാർക്കും തിരുവനന്തപുരത്തെ ഇഴഞ്ഞു നീങ്ങുന്ന മേൽ പാലങ്ങളും കണ്ടിട്ട് ഗുജറാത്തിലെത്തിയപ്പോൾ അതിലേറ്റം വേഗത മോഡിക്കാണെന്നു തോന്നിപ്പോയതിൽ അത്ഭുതപ്പെടാനില്ല.

കേരളത്തിൽ നിന്നു ഡൽഹിയിലേക്കും അവിടെനിന്നു ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്കും സഞ്ചരിക്കുന്ന കേരളത്തിലെ പാർലമെന്റ് മെമ്പർമാർ ( വിശിഷ്യാ മാർക്സിസ്റ്റ് മെമ്പർമാർ) രവീന്ദ്രനെ പ്പോലുള്ളവരുടെ സഞ്ചാര സാഹിത്യമോ നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തലോ സായിനാഥിന്റെ ലേഖനങ്ങളോ ഒന്നു വായിക്കുന്നത് നല്ലതാണ്.അത്തരം വായനകൾ ഒരു നാടിന്റെ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും പ്രവേശിക്കേണ്ടതെങ്ങനെയെന്നു മനസ്സിലാക്കിത്തരും.അല്ലാതെ സഞ്ചരിക്കുന്ന കാറിന്റെ സി യുടെ തണുപ്പിൽ നിന്നു നാടിന്റെ ഊഷ്മാവ് അളന്നുകളയരുത്. നക്ഷത്ര ഹോട്ടലിലെ റസപ്ഷ്ണിസ്റ്റിന്റെ ഡ്രസ്സിലെ അത്തറിൽനിന്നു ചവിട്ടിനിൽക്കുന്ന മണ്ണിൽ വീണചോരയുടെയും വിയർപ്പിന്റെയും മണം വായിച്ചെടുത്തുകളയരുത്. കണ്ടത് കൈലാസം എന്ന മട്ടിൽ മിഴിച്ചുപോയ അബ്ദുള്ളകുട്ടിയെ പ്പോലായിരുന്നോ എന്നും കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ മെമ്പർമാരും അവരുടെ ജനപ്രതിനിധികളും.മാർക്സിസം പോയിട്ട് സ്വന്തം പഞ്ചായത്തിന്റെ ചരിത്രം പോലും അറിയാത്ത പാൽ പുഴുക്കളെയാണു പുതിയ തലമുറയിൽ പാർട്ടി വളർത്തികൊണ്ട് വരുന്നത്. തലഉപയോഗിക്കുന്ന ഒരാൾ മതിയെന്നും അത് സെക്രട്ടറിയായാൽ പിന്നെല്ലാം ഫണ്ട് പിരിക്കനും ജാഥനടത്താനുമുള്ള ശരീരങ്ങൾ മതിയെന്നുമുള്ള ഫാസിസ്റ്റ് ബോധം പ്രസ്ഥാനങ്ങളെ വേട്ടയാടാൻ തുടങ്ങിയകാലം മുതൽക്കു ചിന്തയും തിരിച്ചറിവുമുള്ള തലമുറയെ പാർട്ടിക്കു നഷ്ടമായി. ഉടലളവുകളുടെ റെസ്യൂം ബലത്തിൽ നേതൃത്വത്തിലേക്കു വന്ന സുന്ദരവിഡ്ഡികളെ ഉപയോഗിച്ചു മിടുക്കന്മാരായിരുന്നവരെയെല്ലാം വെട്ടിനിരത്തി. അങ്ങനെ പുതുമഴയ്ക് ശേഷമുള്ള തളിർപ്പിൽ എത്ര അബ്ദുള്ളകുട്ടികൾ വന്നു പിന്നെ പുരക്കുമേൽ ചായുന്ന വൃക്ഷമായിത്തീരുകയും ചെയ്തു.


ഇതു പറയുമ്പോൾ മറ്റൊരു കാഴ്ചയും നമ്മൾ കണേണ്ടതുണ്ട്. കുറച്ചൂകാലമായി മാർക്സിസ്റ്റ് പാർട്ടിയുടെ ഔഗ്യോഗിക പക്ഷത്തിനു അബ്ദുള്ളകുട്ടി അനഭിമതനാണ്. അന്നു മുതലേ കുട്ടിയെ പലതരത്തിൽ ഒതുക്കാനുള്ള തത്രങ്ങൾ പാർട്ടി പണിഞ്ഞിരുന്നു. വാർഡ് തലം മുതൽ മുകളിലോട്ടുള്ള സകലയിടങ്ങളിലും കുട്ടിയെ ഒഴിവാക്കുന്നിടത്തേക്ക് കാര്യങ്ങൾ വളർന്നു. അങ്ങനെ തള്ളി തള്ളി മറുപുറത്തു ചാടികുക എന്നത് പണ്ടുമുതലേ പാർട്ടിയുടെ ഒരു തന്ത്രമാണ്. പാർട്ടിയുടെ കുടെ നിൽക്കുന്നവരിൽ ആർക്കും ഒരു കരുണയും അയാളോട് തോന്നാതിരിക്കാൻ ഇത് ആവശ്യമാണ്..ഫലത്തിൽ ഒരു ഊരു വിലക്ക് തന്നെയാണു അബ്ദുള്ളകുട്ടിക്കു അവിടുത്തെ പാർട്ടി നൽകികൊണ്ടിരുന്നത്. ഇത്തരത്തിൽ ഒരു പിന്തള്ളൽ വരുമ്പോൾ പലപ്പോഴും ഇതിനു വിധിപ്പെടുന്നവരെ സ്വീകരിക്കാൻ ശത്രുക്കൾ വരും മീഡിയാവരും .അവർ അവശനെ സ്വീകരിച്ചു അവരുടെ ഭൂമിയിലേക്ക് ഇറക്കി കിടത്തും പിന്നെ സാവധാനം കൊല്ലും. ഇതാണു ഇന്നു വരെ കണ്ടിട്ടുള്ളത്. ഇവിടെയും ഇതൊക്കെയാണു സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇന്നു അബ്ദുള്ളകുട്ടിയുടെ ചിന്തകളിലും നിരീക്ഷണങ്ങളിലും സ്വാധീനിക്കുന്ന കാഴ്ചകളിലും ആരാലോ പിടിക്കപ്പെട്ടവന്റെ സ്വരം കേൾക്കാനാകും. കുട്ടി തന്റെ ഉമ്മയുടെ ശവസംസ്കാരത്തെയും മറ്റ് മതവിശ്വാസങ്ങളെയും കുറിച്ചു നടത്തിയ ഇന്റർവ്യൂ ശ്രദ്ധിക്കേണ്ടതാണ്. അയാൾ ഒരു വിശ്വാസിയാകുന്നതിലോ മതാചാരപ്രകാരം ജീവിക്കുന്നതിലോ അല്ല. അത്തരത്തിൽ ജീവിക്കുന്നവർ ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ധാരാളം പേർ ഉണ്ടാകും. പക്ഷേ ഒരു തരം കുറ്റബോധത്തിന്റെ നിശ്വാസത്തോടെ കഴിഞ്ഞുപോയ കാലങ്ങളെ നോക്കി കാണുകയും വിമർശിക്കുകയും ചെയ്യുന്നതായി അഭിമുഖത്തിൽ വായിക്കാൻ കഴിയും. ഇത് ഇന്നു അബ്ദുള്ളകുട്ടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാത്രയുടെ ദിശസൂചിപ്പിക്കുന്നു. അതിനോടൊപ്പമാണ് ഇപ്പോഴത്തെ പ്രസ്താവനകളെ കാണേണ്ടത്. ഒരു ചതുരംഗകളത്തിലെ നീക്കങ്ങൾ പോലുള്ള നീക്കങ്ങളിൽ ആർക്കാണു ദുഖമുള്ളത്. മാർക്സിസ്റ്റ് പാർടിക്കു തീർച്ചയായും സന്തോഷമേയുള്ളു കാരണം അബ്ദുള്ളകുട്ടിയെ ഒതുക്കി ഇവിടെയെത്തിക്കാൻ അവർ ഒരുപാടു പാടുപെട്ടു അതിപ്പോൾ പൂവണിയുകയാണ്. കുട്ടി ഇന്നലെവരെ എതിർത്ത മത സംഘടനകൾക്കും വലതുപക്ഷ സംഘടനകൾക്കും സന്തോഷമാണ് കാരണം കുട്ടിയെ ഇവിടെയെത്തിക്കാൻ എത്ര കാത്തിരിപ്പാണ് അവർ നടത്തിയത്. വൈദ്യൻ കൽ‌പ്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ എന്നു പറയുന്നതു പോലെ എല്ലാം ശുഭപര്യവസായിയാവുകയല്ലേ? ഇതിനിടയിൽ പാവം കുട്ടികൾ.. രാഷ്ട്രീയവും ജീവിതവും നിൽക്കേണ്ട ഇടവും തിരിച്ചറിയാത്ത - ആത്മാവില്ലാത്ത.. പാവം കുട്ടികൾ.. ....

അതോ പുതിയ കാലത്തിനനുസരിച്ച് മാറി മാറി നിൽക്കാൻ അറിയാവുന്ന കുട്ടികളോ?....

Sunday, January 18, 2009

ഇറങ്ങിവന്നു കടിക്കുന്ന കാലം... സൂക്ഷിച്ചിരിക്കുക

താഴെക്കാണുന്ന പോങ്ങുമൂടൻ പോസ്റ്റിന്മേലുള്ള കമന്റ് ഇവിടെ ആവർത്തിക്കുന്നു


“ കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ വിവാദങ്ങൾ എന്നെ വളരെയധികം വേദനിപ്പിച്ചു. നീതിയുടെ രഥം മുന്നോട്ടു പോകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. നിരീക്ഷണ കാര്യത്തിൽ പല കോടതികളിലും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായി. ജൂഡിഷ്യറിയുടെ യശസ്സ് നിലനിർത്താനും അന്വേഷണത്തിലെ ആശയക്കുഴപ്പം ഒഴിവാക്കാനും കേസിന്റെ അന്വേഷണ മേൽനോട്ടം ഡിവിഷൻ ബെഞ്ചിനു വിടുന്നതാണ് ഉചിതം” - ജസ്റ്റിസ് ബസന്ത്.
അതെ. അങ്ങനെ ‘ബസന്തവും‘ ‘ഹേമ‘ന്തത്തിന് വഴിമാറി. ഇനി ആശ്വസിക്കാം. അഭയക്കേസിന്റെ അന്വേഷണങ്ങൾ സുഗമമായി തന്നെ നീങ്ങും. ‘വേണ്ടപ്പെട്ടവർക്ക് ‘ നീതിയും ലഭിക്കും. ‘ആർക്ക് വേണ്ടപ്പെട്ടവർക്ക് ‘ എന്ന ചോദ്യം മാത്രമേ ഇനി അവശേഷിക്കൂ.!!

പ്രിയ പോങ്ങും‌മൂടൻ,

വളരെ കാലികമായ ഒരു വിഷയത്തിൽ താങ്കൾ എഴുതികണ്ടതിൽ അതിയായ സന്തോഷമുണ്ട്. അഭയ കേസ്സിൽ മാത്രമല്ല മറ്റ് പല സാഹചര്യങ്ങളിലും ജുഡിഷ്യറി അതിന്റെ എല്ലാ അതിരുകളും ലംഘിച്ചു നൃത്തം ചെയ്യുന്നതാണു നാം കുറച്ചുകാലമായി കാണുന്നത്. അതിനെ ജുഡിഷ്യൽ ആക്റ്റിവിസമെന്നോ, നീതിപീഠത്തിന്റെ രക്ഷക വേഷമെന്നോ ഒക്കെ കരുതി നാം വളരെ ആഘോഷിച്ചിട്ടുണ്ട്. ഇപ്പോൾ സത്യത്തിൽ എന്താ‍ണു നടന്നത് അഥവാ നടക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയിൽ വന്നത് ഒരു കൊലപാതക കേസ്സിലെ പ്രതികളുടെ ജ്യാമ്യ അപേക്ഷയാണ്. കൊലപാതകകേസ്സിൽ കേസ്സ് വിചാരണചെയ്യപ്പെടുന്നത് ഒരു ജില്ലാ ജഡ്ജിയുടെ മുമ്പിലാണ്. അഭയയുടെ കേസ്സിലും അത് അങ്ങനെയാകാനേ വഴിയുള്ളൂ. അവിടെ ജ്യാമ്യം നിഷേധിച്ചപ്പോൾ പ്രതികൾ(കുറ്റവാളികളായി ഇനിയും ആരും വിധിച്ചിട്ടില്ല)മേൽ കോടതിയിൽ അപ്പീൽ നൽകി. അപേക്ഷ സ്വീകരിച്ച് ജ്യാമ്യം നൽകിയതിൽ യാതൊരു തകരാറുമില്ല. പ്രതികൾ ശക്തരാണെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണത്തെപ്പോലും കഴിഞ്ഞ16 വർഷമായി തകിടം മറിച്ചവരാണെന്നും പ്രോസ്സിക്യുഷൻ വാദിച്ചേക്കാം അതിൽ ശരിയുമുണ്ട് എങ്കിലും പ്രതികൾക്കു ഒരു നിശ്ചിത കാ‍ലത്തെ റിമാണ്ടിനു ശേഷം ജ്യാമ്യം ലഭിക്കാം അത് നൽകാനും നൽകാതിരിക്കാനുമുള്ള പൂർണ്ണ അധികാരം ആ അപേക്ഷപരിഗണിക്കുന്ന ജഡ്ജിക്കുണ്ട്. അതിൽ ഇന്ന് മീഡിയായും നാട്ടുകാരും പറയുന്നതുപോലെ അസാധാരണമായി ഒന്നും ഇല്ല. പ്രോസിക്യൂഷൻ വാദിക്കുന്നതുപോലെ പ്രതികൾ കേസ്സന്വേഷണത്തെ സ്വാധീനിക്കുന്നുവെങ്കിൽ അതിൽ നിന്നു ഒഴിഞ്ഞു നിൽകാനും സാക്ഷികളെയും മറ്റും സ്വാധീനവലയത്തിനുപുറത്തു നിറുത്താനുമുള്ള ബാധ്യത പ്രോസ്സിക്യുഷനും ഗവണ്മെന്റിനുമുള്ളതാണു. എന്നാൽ അത്തരത്തിൽ ഒരു ജ്യാമ്യം നൽകുകയായിന്നോ ഇവിടെ നടന്നത് അല്ലേ അല്ല. ജ്യാമനിബന്ധനകൾ ഉയർത്തുന്ന തമാശകൾ വേറെയും.

അഭയാകേസ്സിലെ പ്രതികൾക്കു ജ്യാമ്യം നൽകുന്നവേളയിൽ കോടതി നടത്തിയ ചില പരാമർശങ്ങൾ നീതിവ്യവസ്ഥയെ അതിന്റെ നിഷ്പ്ക്ഷവും നിർഭയവുമായ നടത്തിപ്പിനെ എങ്ങനെ തുരങ്കംവയ്കുന്നു എന്നറിയുമ്പോഴാണു ഇതിനു പിന്നിലെ രസതന്ത്രം പൂർണ്ണമായും മനസ്സിലാകുക. ജില്ലാകോടതിയിൽ ട്രയൽ ചെയ്യേണ്ട ഒരു കേസ്സിന്റെ പ്രാഥമിക ഘട്ടത്തിൽ നിന്നു കൊണ്ട് അന്വേഷണം പോലും പൂർത്തിയാകുന്നതിനു മുമ്പ് അതിന്റെ മെരിറ്റ് പരിശോധിക്കുകയും നാളെയുണ്ടായേക്കാവുന്ന ഒരു വിധിയെക്കൂ‍ടി തകിടം മറിക്കുകയോ മുൻ നിശ്ചയിക്കുകയോ ചെയ്യുകയെന്ന അതി ഗുരുതരമായ ഇടപെടലാണു ഇവിടെ നടന്നത്. ഈ ഇടപെടൽ എത്ര മേൽ ഗൌരവകരമാണെന്നറിയാൻ കോടതികളിലെ അധികാരഘടനകൂടിയറിയേണ്ടതുണ്ട്. കീഴ്ക്കോതികളിലെ ജഡ്ജികളുടെ മേൽ മുകളിലോട്ടുള്ള ജഡ്ജിമാർക്കുള്ള സ്വാധീനം നമ്മുടെ കോടതി ഘടനയിൽ വളരെ വലുതാണ്. അവരുടെ പ്രൊമോഷൻ മുതൽ അപ്പീൽ കേസ്സുകളിൽ മേൽ നടത്തുന്ന വിധിന്യായത്തിൽ വരെ നീളുന്നതാണു ഈ ബന്ധം. അത്തരമൊരു ഹൈയറാർക്കി നിലൻൽക്കുന്നിടത്ത് ഉന്നതമായ അധികാരസ്ഥാനത്തിരുന്നുകൊണ്ട് അതിനു താഴെ വരുന്നതിനെ സ്വാധീനിക്കുന്ന മ്ലേശ്ചമായ നടപടിയാണു ഇവിടെ നടന്നത്. ഇത്തരത്തിൽ ഇടപെടാ‍ൻ ഹൈക്കോടതിക്കു അധികാരമുണ്ടോ എന്നതാണു നാം ആലോചിക്കേണ്ടത്. ഒരു ഹർജി കോടതിയുടെ പരിഗണനയിൽ വന്നാൽ അതിന്റെ എതൃക്ഷിയുടെ കൂടെ അഭിപ്രായമാരാഞ്ഞിട്ട് കോടതി പരിഗണിക്കേണ്ട പ്രശ്നങ്ങൾ ഫ്രം ചെയ്യുകയും അതിന്മേൽ വാദവും പ്രതിവാദവും തെളിവുകളും പരിശോധിച്ച് വിധിപറയുകയും ചെയ്യുക എന്നതാണു കോടതിയുടെ ബാധ്യത. അതിനു പകരം നമ്മൾ തമ്മിൽ എന്ന പരിപാടി അവതരിപ്പിഅക്കുന്ന ഏഷ്യാനെറ്റിലെ ശ്രീകണ്ഠൻ നായരെപോ‍ലെ രണ്ടു പുറത്തിനും നടുക്കുനിന്നു തുള്ളി എന്ത് വിടുവായത്തനവും വിളിച്ചു പറയാൻ ജഡ്ജിമാർക്കു അധികാരമില്ല്ല. അതായത് ജഡ്ജി ഒരു മിഡിൽമാനോ മോഡറേറ്ററോ അല്ല. പക്ഷേ കുറച്ചുകാലമായി പലക്കേസ്സുകളിലും ഇതാണു ഇവിടെ നടക്കുന്നത്. അഭയക്കേസ്സിലെ വാദിഭാഗമോ പ്രതിഭാഗ്ഗമോ ഉയർത്താത്തതും ആ ഹർജിയുടെ അടിസ്ഥാന പ്രശ്നങ്ങളായി നിശ്ചയിക്കാത്തതുമായ കാര്യങ്ങളിൽ അഭിപ്രായം പറയുകവഴി നിയമവ്യവസ്ഥയുടെ പുറത്തിറങ്ങി കടിക്കുകയാണു ഇവിടെ നടന്നത്. ഇതാണു നമ്മുടെ നിയമപണ്ഡിതന്മാർ അഭിപ്രായം പറയേണ്ട വിഷയം. അത്തരത്തിൽ ഒരു നീക്കം പ്രമോന്നത അധികാരസ്ഥാ‍നത്തു നിന്നു വന്നാൽ അതിനെതിരെ നീതികിട്ടാൻ നമ്മുടെ നീതിന്യായവ്യവസ്ഥയിലും ഭരണഘടനയിലും എന്താണു വഴി എന്നു അന്വേഷിക്കാനും ആ വഴി സഞ്ചരിക്കാനും ഗവണ്മെന്റും നിയമവിദഗ്ധരും തയ്യാറാകണം.

സത്യത്തിൽ ഇത് നമ്മുടെ ജനാധിപത്യത്തിന്റെയും രാഷ്ടീയ നേതൃത്ത്വത്തിന്റെയും കഴിവുകേടുകൾ വ്യക്തമാക്കുന്ന അവസരമായാണു ഞാൻ കാണുന്നത്. എപ്പോഴൊക്കെ നമ്മുടെ നാട്ടിൽ രാഷ്ട്രീയ നേതൃത്വം ക്ഷീണിച്ചിട്ടുണ്ടോ അപ്പോഴല്ലാം ഉദ്ദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും എല്ലാം കൊടിക്കുമുകളിൽ പറന്നിട്ടുണ്ട്. അത് ഇലക്ഷൻ കമ്മിഷണാറായോ, ഹൈക്കോടതി, സുപ്രിം കോടതി ജഡ്ജിമാരായോ ഒക്കെ വരാം. പലപ്പോഴും ഇവർ ഇറങ്ങിവന്നു കടിച്ചപ്പോഴൊക്കെ നമ്മൾക്കു അനഭിമതരായവർ ആയിരുന്നു അതിന്റെ പരിക്കു ഏറ്റുവാങ്ങിയിരുന്നത് എന്നതുകൊണ്ട് നാം അന്നോക്കെ സന്തോഷിച്ചു പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തിലെ അപകടകരമായ ഈ പ്രവണത ഇന്നു അതിന്റെ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു.അത് ഇപ്പോൾ നമ്മെ ത്തേടി വന്നിരിക്കുന്നു. ഇനിയും നിശബ്ദത പാലിച്ചാൽ പിന്നെ നമുക്കു ഒരിക്കലും വാതുറക്കേണ്ടിവരില്ല. 100 കോടിജനതയ്ക്കെതിരെ കോടതിയലക്ഷ്യം ട്രയൽ ചെയ്യാൻ ഈ കോടതികൾ തുനിയുന്നകാലം