Tuesday, December 8, 2009

“നത്തേ മൂങ്ങേ ചേട്ടത്തി എന്നിലഴകിയ പെണ്ണുണ്ടോ?”

അടുത്തിടെ ബ്ലോഗിൽ കണ്ട വലിയ ചർച്ചകളിലൊന്ന് കവിത എങ്ങനെ വേണം എന്നതിനെ കുറിച്ചായിരുന്നു. ഏഷ്യാനെറ്റ് റേഡിയോയിൽ കുഴൂർ വിത്സനും അൻ‌വർ അലിയും തമ്മിൽ നടന്ന അർത്ഥവത്തായ ചർച്ചയും ബ്ലോഗിലേയ്ക്ക് വരികയുണ്ടായി. കവിതയുടെ വളർച്ചയ്ക്കും വായനയ്ക്കും ഉതുകുന്ന താക്കോലുകൾ പ്രധാനം ചെയ്യേണ്ടവയാണ് ഇത്തരം ചർച്ചകൾ. പക്ഷേ കവികൾ തമ്മിലും കവിതയുടെ കവ്യമേന്മയിലും അറപ്പു തോന്നുന്ന ചില പ്രവണതകൾ പ്രകടമാവുന്നതിലാണ് ഇതുപോലൊരു കുറിപ്പ് എഴുതാൻ കാരണം.

ഭാഷയുടെ വളരെ സവിശേഷമായ ഒരു വെളിപ്പെടലാണ് കവിത , കാഴ്ചയുടെയും. ആ നിലക്ക് സാധാരണകാഴ്ചകളുടെയും രുചികളുടെയും പൊതു നിരത്തിൽ നിന്ന് പലപ്പോഴും കവിത അകന്നു നടന്നിട്ടുണ്ട്. ഇത് പണ്ഡിതർക്ക് മാത്രം പ്രാപ്യമാവുകയെന്ന ഫ്യൂഡൽ കാല ചിന്തയോട് ചേർത്ത് കാണേണ്ട ഒന്നല്ല. മറിച്ച് വൈയക്തികമായ അനുഭവങ്ങളുടെ അത് സമൂഹത്തെകുറിച്ച് പൊതുവേയുള്ളതായാലും വ്യക്തിപരമായാലും കവി തന്റെ നിരീക്ഷണങ്ങൾ നിരത്തുന്നത് തന്റെ ഭാഷാ വ്യവസ്ഥയുടെ സ്വകാര്യ തീരത്തു നിന്നുകൊണ്ടാണ്.

അതു കൊണ്ട് പലപ്പോഴും ഒരു കവിയുടെ ഇമാജുകളും കല്പനകളും ശരിക്കും അനുഗമിക്കാൻ ആദ്യവായനയിൽ പ്രയാസമുണ്ടായെന്നു വരും . കവിത വായനക്കാരന്റെ പാഠം സൃഷ്ടിക്കുമ്പോൾ തന്നെ അതിനായി വേണ്ട ജീവനുള്ള സ്റ്റിമുലസ്സുകൾ നൽകാൻ ഇത്തരത്തിൽ ഒരു പുതിയ ഇടപെടലിനു കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ ഇതു വായനക്കാരനു പരിചിതമായ ഒരു ലോകം തുറന്നു കൊടുത്തുവെന്നും വരാം.അപ്പോൾ ചിലർക്ക് ആദ്യവായനയിൽ തന്നെ സുഗമമായ ഒരു വയന സാധ്യമാവുന്നു. അതിനാൽ കവിതയുടെ സാർവ്വജനീന അർത്ഥങ്ങളും സ്വീകാര്യതയും കാലാതിവർത്തിയായ മൂല്യവും അന്വേഷിച്ച് നാമെന്തിനു വിയർക്കണം.

കവിതയുടെ രൂപത്തെകുറിച്ചുള്ളതാണ് മറ്റോരു തർക്കം. ഇത് കവിതയുടെ മാത്രം പ്രശ്നമല്ല. ഗദ്യസാഹിത്യവും പത്രഭാഷയും രൂപപരമായ പലതരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുകയാണ്. വസ്ത്രധാരണരീതിയിലും സംഭാഷണരീതിയിലും ആർക്കിടെക്കിലും എല്ലാം മാറ്റങ്ങൾ നടക്കുന്നുണ്ട്. ഇതിനെല്ലാം പൊതുവായ ചില ദാർശനിക പിൻബലങ്ങളുണ്ടായിരുന്നു. ഒന്നും വെറുതേയങ്ങ് മാറുന്നതല്ല.ആധുനികതയുടെ കാലത്ത് ഭ്രാന്തെന്നു തോന്നും വിധം എന്തെല്ലാം മാറ്റങ്ങൾ വന്നു ഇന്നു നമ്മൾക്കറിയാം അതിനെല്ലാം പിന്നിൽ ചില ദർശനങ്ങളുടെ പിൻബലമുണ്ടായിരുന്നു. ഇന്ന് മാറുന്നതും വെറുതേയങ്ങ് മാറുന്നതല്ല. ഇത്തരത്തിൽ മാറേണ്ടതില്ലയെന്ന് വാദിക്കുന്നവരുണ്ടാകാം. കവിത മറേണ്ടതില്ലായെന്നു വാദിക്കുന്നവർ വീടിന്റെ ഫാഷൻ മാറണമെന്നു വാദിക്കുവരാകാം . വസ്ത്രധാരണരീതി മാറണ്ടായെന്നു വാ‍ദിക്കുന്നവർ കവിതയും സാഹിത്യവും മാറണമെന്നു വാദിക്കുന്നവരാകാം . മാറ്റത്തിനു നേരെ സമൂഹവും വ്യക്തിയും എല്ലാ മേഖലകളിലും ഒരേപോലെ പെരുമാറികൊള്ളണമെന്നില്ല. സാമൂഹ്യമാറ്റത്തിനും രാഷ്ട്രീയമാറ്റത്തിനുമായി അക്ഷീണം പ്രവർത്തിച്ച എത്ര പേർ വീട്ടിൽ തനി യാഥാസ്തികരായി ജീവിച്ചത് നമുക്കറിയാം. വ്യക്തികളിലോ സമൂഹത്തിലോ ഇതിൽ സമഗ്രത ദർശിക്കുക പ്രയാസമാണ്.

കവിതയിൽ ഇന്നു കാണുന്ന രൂപപരവും ആശയപരവുമായ മാറ്റങ്ങൾക്ക് വഴിവച്ച ദർശനങ്ങൾ ഉൾകൊണ്ടിട്ടാണ് നമ്മുടെ കവികൾ പലരും ഈ രൂപം കൈകൊണ്ടതും അനുവർത്തിക്കുന്നതും എന്ന് ഞാൻ കരുതുന്നില്ല. ചെറുതിന്റെ സൌന്ദര്യശാസ്ത്രം എന്ന സൌന്ദര്യശാസ്ത്ര പരികല്പനയുടെ തുടർച്ചയിലാണ് മാരുതിപോലുള്ള കാറുകൾ നമ്മുടെ നിരത്തുകളിൽ സാർവ്വത്രികമായത്. വർദ്ധിച്ചു വരുന്ന ട്രാഫിക്ക് തിരക്കിൽ ചെറിയകാറുകളുടെ സൌകര്യം മധ്യവർഗ്ഗ അണുകുടുംബങ്ങളിൾക്ക് യോജിച്ച രൂപവും വിലയും ഇതെല്ലാം ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം ഷെയിപ്പുചെയ്തതിൽ small is beautiful എന്ന സെൻ ദർശനം ഉണ്ടായിരുന്നു.

ഇതുപോലൊന്ന് കവിതയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്, സംഭവിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ചിലർ പുതുമയുള്ള രൂപവും ഭാവവും കവിതയിൽ വരുത്തുന്നു അതിൽ നേടുന്ന അനുശീലനത്തിൽ പിന്നീട് അതേതുടർന്ന് എഴുതുന്ന ഭൂരിപക്ഷമുണ്ടാവുന്നു. ഇതാണ് മലയാള കവിതയിലും സംഭവിച്ചത്. എന്നാൽ ഇവിടെ പഴയത് വിട്ട് വരാൻ മടികാണിക്കുന്ന ചിലരുണ്ട് അവർക്കും ഈ ഭൂമിയിൽ സ്ഥാനമുണ്ട്.ഒരു പക്ഷേ പുതിയ ഫാഷനിലേയ്ക്ക് അവരെത്തിയിട്ടുണ്ടാവില്ല. അവരുടെ രൂപപരവും ആശയപരവുമായ വെളിപ്പെടലുകൾ നിങ്ങൾക്ക് അരുചിയുണ്ടാക്കുന്നുണ്ടാവാം എങ്കിലും അതു ചെയ്ത് ജീവിക്കാൻ അവർക്ക് അവകാശമുണ്ട്, അവരും ഈ ഭൂമിയിലെ അവകാശികളാണ്. സ്കൂൾ മാഷായ എന്റെയൊരു ജേഷ്ഠൻ ഇപ്പോഴും പഴയ ജയൻ മോഡൽ പാന്റ്സ് ധരിച്ചാണ് നടക്കുന്നത്. അയാൾക്ക് അതാണ് ഇഷ്ടം നമ്മൾക്കെന്തു ചെയ്യാൻ കഴിയും . താൻ ഈ കാലത്തിന്റെ ഫാഷനല്ല ധരിക്കുന്നത് അതുകൊണ്ട് കൊന്ന് കളയും എന്നു പറയാമോ? ഇതു തന്നെയാണ് കവിതയിലും സംഭവിക്കുന്നത്. അവരോടെല്ലാം കൂടുതൽ സാഹോദര്യത്തോടെ പെരുമാറാൻ പുതിയകവികൾക്ക് കഴിയണം. ഗ്രാമത്തിൽ നിന്നു ഒരാൾ ഫാഷനബിൾ അല്ലാത്ത ഒരു നിറമോ വസ്ത്രരൂപമോ ധരിച്ച് സിറ്റിയിലേയ്ക്ക് വരുമ്പോൾ നഗരവാസികളായ പരിഷ്കാരികൾ ചിരിക്കുന്നതുപോലെയാണ് ഇന്ന് പുതു കവിതയുടെ പ്രാണേതാക്കൾ അവർക്ക് മുൻ തലമുറയോടും അതിന്റെ ചുവട്ടിൽ നിൽക്കാൻ താല്പര്യം പ്രകടിപ്പിക്കുന്നവരോടും പെരുമാരുന്നത്. ഇത് മനുഷ്യവിരുദ്ധമായ ഒരു അല്പത്വത്തിൽ നിന്നു വരുന്നതാണ്. (.....തുടരും)

2 comments:

അനില്‍ വേങ്കോട്‌ said...

അടുത്തിടെ ബ്ലോഗിൽ കണ്ട വലിയ ചർച്ചകളിലൊന്ന് കവിത എങ്ങനെ വേണം എന്നതിനെ കുറിച്ചായിരുന്നു. ഏഷ്യാനെറ്റ് റേഡിയോയിൽ കുഴൂർ വിത്സനും അൻ‌വർ അലിയും തമ്മിൽ നടന്ന അർത്ഥവത്തായ ചർച്ചയും ബ്ലോഗിലേയ്ക്ക് വരികയുണ്ടായി. കവിതയുടെ വളർച്ചയ്ക്കും വായനയ്ക്കും ഉതുകുന്ന താക്കോലുകൾ പ്രധാനം ചെയ്യേണ്ടവയാണ് ഇത്തരം ചർച്ചകൾ. പക്ഷേ കവികൾ തമ്മിലും കവിതയുടെ കവ്യമേന്മയിലും അറപ്പു തോന്നുന്ന ചില പ്രവണതകൾ പ്രകടമാവുന്നതിലാണ് ഇതുപോലൊരു കുറിപ്പ് എഴുതാൻ കാരണം.

Unknown said...

But when the villager comes to the city, he finds that nothing had changed but inside the city malls the old dreams of his good old village is recooked and served in 'banana leaves' for a dear price.

Change to qualify has to come from within. For that we need visionaries not apes